National
ഹൈദരാബാദ്: സാധാരണക്കാരിയായി ബസ് സ്റ്റാൻഡിലെത്തിയ പോലീസ് കമ്മീഷണറെ ശല്യം ചെയ്തത് 40 ഓളം പുരുഷന്മാർ. മൂന്ന് മണിക്കൂറിനുള്ളിലാണ് 40 ഓളം പുരുഷന്മാർ ശല്യം ചെയ്തത്. ഹൈദരബാദിലാണ് സംഭവം. നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർഥ അവസ്ഥ നേരിട്ട് മനസിലാക്കാനാണ് കമ്മീഷണർ വേഷം മാറിയെത്തിയത്.
മൽക്കാജ്ഗിരി പോലീസ് കമ്മീഷണർ വി. സുമതി ആണ് വേറിട്ട പരീക്ഷണം നടത്തിയത്. മേയ് ഒന്നിന് അർധരാത്രിയിൽ ഹൈദരബാദ് നഗരത്തിലെ തിരക്കേറിയ ദിൽസുഖ്നഗർ ബസ് സ്റ്റാൻഡിന് സമീപം സാധാരണ വസ്ത്രം ധരിച്ച് ഒരു യാത്രക്കാരിയെന്ന വ്യാജേന ഇവർ മൂന്ന് മണിക്കൂറോളമാണ് ചെലവഴിച്ചത്.
അർധരാത്രി 12.30 മുതൽ പുലർച്ചെ 3.30 വരെയായിരുന്നു കമ്മീഷണറുടെ ഈ പരിശോധന. തന്റെ ഔദ്യോഗിക പദവിയോ സുരക്ഷാ അകമ്പടിയോ ഇല്ലാതെ, മുഖം മറയ്ക്കാതെ ഒരു സാധാരണ യാത്രക്കാരിയെന്ന നിലയിലാണ് അവർ ബസ് സ്റ്റോപ്പിൽ നിന്നത്. ഇവർ കമ്മീഷണറാണെന്ന് തിരിച്ചറിയാതെ സമീപിച്ച പുരുഷന്മാർ അശ്ലീല ചുവയോടെ സംസാരിക്കുകയും അനാവശ്യ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ലഹരിമരുന്നിന് അടിമപ്പെട്ടവർ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
കമ്മീഷണർക്ക് സുരക്ഷ നൽകാനായി അൽപ്പം അകലെ മാറി മഫ്തിയിൽ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഓരോ തവണയും ഒരാൾ ശല്യം ചെയ്യുമ്പോൾ കമ്മീഷണർ സിഗ്നൽ നൽകുകയും പോലീസ് ഉടൻതന്നെ അവരെ പിടികൂടുകയും ചെയ്തു. പിടികൂടിയവരിൽ പകുതിയോളം പേർ വിദ്യാർഥികളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുമായിരുന്നു.
ഇവരിൽ ആർക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് പകരം അവർക്ക് കൗൺസിലിംഗ് നൽകാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. ഒരു സ്ത്രീ പൊതുസ്ഥലത്ത് നിൽക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും ഇവരെ ബോധവൽക്കരിച്ചു.
Kerala
കൊച്ചി: പെരുമ്പാവൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ യുവാവ് മരിച്ചനിലയില്‍. ഇതര സംസ്ഥാനക്കാരനായ യുവാവിനെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
യാത്രക്കാരുടെ ബെഞ്ചിൽ ഇരിക്കുന്ന രീതിയിൽ മൃതദേഹം പുലര്‍ച്ചെ എത്തിയ യാത്രക്കാരും വ്യാപാരികളുമാണ് കണ്ടെത്.
മൃതദേഹത്തിന് അടുത്ത് നിന്നും ഒഴിഞ്ഞ സോഫ്റ്റ് ഡ്രിങ്കിന്റെ ബോട്ടിലും ലഭിച്ചു. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 35 വയസ് തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ബന്ധുവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയും പിടിയിൽ.
കരിപ്പൂര്‍ വാണ്ട പനങ്ങോട്ടേല മേക്കിങ്ങകര വീട്ടിൽ ആർ. രാഹുൽരാജാണ് (27) നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കേസിൽ ഒന്നാംപ്രതി വാണ്ട കുന്നുംപുറത്ത് വീട്ടിൽ എസ്. ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 19ന് വൈകിട്ട് 4.30ഓടെ കെഎസ്ആർടിസി നെടുമങ്ങാട് സ്റ്റാൻഡിലായിരുന്നു സംഭവം.
ബസ് കാത്തുനിന്ന പെൺകുട്ടിയെ ശ്രീജിത്ത് കടന്നുപിടിച്ചെന്നാണ് പരാതി. ഇയാളിൽനിന്നു രക്ഷപ്പെട്ട കുട്ടി കൂടെയുണ്ടായിരുന്ന ബന്ധുവിനോട് അതിക്രമം വിവരിക്കുമ്പോൾ ശ്രീജിത്തും രാഹുൽരാജയും ചേർന്ന്, ബന്ധുവിനെ ബസ് സ്റ്റാൻഡിലെ ബാത്റൂമിൽ കൊണ്ടു പോയി മർദിച്ചവശനാക്കി ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിൽ കരിപ്പൂരിൽനിന്നാണ് രാഹുൽ രാജ് പിടിയിലായത്. നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളിൽ മോഷണം, കൂലിത്തല്ല്, കൊലപാതക ശ്രമം, നിരോധിത ലഹരി വില്പന, പോലീസിനെ ആക്രമിക്കൽ എന്നിങ്ങനെ 18 കേസുകളിൽ ഉൾപ്പെട്ട രാഹുൽ രാജ് കാപ്പ പ്രതിയുമാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് എസ്എച്ച്ഒ മോഹിത് പി.കെ, എസ്ഐമാരായ അഭിജിത്ത്, ജ്യോതിഷ്, എഎസ്ഐമാരായ വിജയൻ, ആർ.ബിജു, രാജേഷ്, സിപിഒമാരായ ബിജു, ശ്രീലാൽ, അനന്തു,ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
District News
പത്തനംതിട്ട: പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അതിക്രമം നടത്തി സ്റ്റേഷന് മാസ്റ്റര്‍ ഓഫീസിന്റെ ഗ്രില്‍, ഫാന്‍, ക്ലോക്ക്, പൂച്ചട്ടി തുടങ്ങിയ സാധനങ്ങള്‍ നശിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.
കോന്നി വകയാര്‍ കൊല്ലംപടി മുതുപേഴുങ്കല്‍ കോട്ടപ്പുറത്ത് വീട്ടില്‍ സുധീഷ്(32)നെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എസ്ഐ ഷിജു പി.സാമിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ കസ്റ്റഡിയിലെടുത്ത സുധീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്സ്റ്റാൻഡിലും പരിസരങ്ങളിലും യാത്രക്കാർക്കും പൊതുജനങ്ങള്‍ക്കുമായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുനിസിപ്പൽ ചെയര്പേഴ്സന് പി.കെ. സുബൈര്‍. ബസ്സ്റ്റാൻഡും പരിസരവും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കംഫർട്ട് സ്റ്റേഷൻ ശുചിത്വത്തോടു കൂടി നടത്താൻ നടത്തിപ്പുകാരന് നിർദേശം നൽകിയിട്ടുണ്ട്. പാലിച്ചില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് കാണിച്ച് നോട്ടീസ് നൽകിയതായും ചെയർപേഴ്സൺ പറഞ്ഞു.
കംഫർട്ട് സ്റ്റേഷന് മുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടം തിരിച്ചെടുത്ത് ഉപയോഗപ്പെടുത്തും. ഷീ ലോഡ്ജ് പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി ലിഫ്റ്റ്, സിസിടിവി, കുടിവെള്ള സംവിധാനം എന്നിവ സ്ഥാപിക്കും.
രാത്രിയിലെ സാമൂഹ്യവിരുദ്ധ ശല്യം തടയാൻ തെരുവുവിളക്കുകളും സുരക്ഷാ ജീവനക്കാരെയും നിയമിക്കും. ഹൈവേയില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ചും കോര്‍ട്ട് റോഡില്‍ നഗരസഭ ഫണ്ട് ഉപയോഗിച്ചും നടപ്പാക്കി വരുന്ന സൗന്ദ്യര്യവത്കരണ പദ്ധതികള്‍ ബസ്സ്റ്റാൻഡിലേക്കും വ്യാപിപ്പിക്കുമെന്നും പി.കെ. സുബൈർ പറഞ്ഞു.
വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പുല്ലായിക്കൊടി ചന്ദ്രന്, കെ. മുഹമ്മദ്ബഷീര്‍, പി.സി. നസീര്‍, പി. റജില, കൗണ്‍സിലര്‍ കെ.വി. മുഹമ്മദ്കുഞ്ഞി എന്നിവരും ചെയര്‍പേഴ്സനോടൊപ്പം ഉണ്ടായിരുന്നു.
Kerala
കോട്ടയം: ചേർത്തല കെഎസ് ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ബേക്കറിയിൽ പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം.
ഇന്ന് രാവിലെ 10.30ഓടെ ഫൈവ്സ്റ്റാർ ബേക്കറിയിലാണ് സംഭവം. അപകടത്തിൽ ബേക്കറിയിലെ സാധനങ്ങൾ കത്തി നശിച്ചു. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.
District News
ഈരാറ്റപേട്ട: ചെളിക്കുളമായി മാറിയ ഈരാറ്റുപേട്ട ടൗൺ ബസ് സ്റ്റാൻഡ് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു. പുതുക്കിപ്പണിയുന്നതിനായി ബസ് സ്റ്റാൻഡ് പൊളിച്ചതുമുതൽ തുടങ്ങിയതാണ് ഈ ദുരിതം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബസ് സ്റ്റാൻഡ് ചെളിക്കുളമായതോടെ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവില്ല.
മൂന്നു മാസം മുന്‍പാണ് പുതിയ ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും നിർമിക്കുന്നതിനായി സ്റ്റാൻഡ് പൊളിച്ചുനീക്കിയത്. സ്റ്റാൻഡ് പൊളിച്ചതോടെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ തിരക്ക് രൂക്ഷമായി. ഗതാഗതതടസം മൂലം വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. സ്റ്റാൻഡ് പൊളിക്കുന്നതിനു മുന്‍പ് സ്വീകരിക്കുമെന്ന് അറിയിച്ചിരുന്ന സംവിധാനങ്ങളൊന്നും നടപ്പായില്ല.
ഇതാണ് ഇപ്പോഴത്തെ ദുരിതത്തിന് പ്രധാന കാരണം. ഇതിന് പരിഹാരമായാണ് സ്റ്റാൻഡ് പൊളിച്ച ഭാഗം നിരപ്പാക്കി അവിടെ ബസുകൾ കയറ്റിയിടാൻ തീരുമാനിച്ചത്. താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രവും ശുചിമുറിയും ഇവിടെ ക്രമീകരിച്ചു. എന്നാൽ ശക്തമായ മഴ പെയ്തതോടെ ബസ് സ്റ്റാൻഡ് ചെളിക്കുളമായി മാറി. ബസുകൾ കയറിയിറങ്ങുന്നതോടെ ബസിന്റെ ടയറുകളിൽ പറ്റുന്ന ചെളി ടൗണിൽ മുഴുവൻ പരന്നൊഴുകുകയാണ്.
പാറമടയിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഇട്ട് സ്റ്റാൻഡ് ലെവൽ ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ മുഴുവൻ മണ്ണാണ്. സ്റ്റാൻഡിൽ ചെളി നിറഞ്ഞതോടെ ബസിൽ വരുന്നവർക്ക് ഇറങ്ങാനും കയറാനും പറ്റാത്ത സാഹചര്യമാണ്. പരാതികൾ പലതവണ പറഞ്ഞുവെങ്കിലും നടപടിയില്ല. വെയിൽ തെളിഞ്ഞാൽ പൊടിയായും അല്ലാത്ത സമയങ്ങളിൽ ചെളിയായും യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായി മാറിയിരിക്കുകയാണ്.
സർക്കാർ നടപടികളിലെ കാലതാമസമെന്ന്
നഗരസഭാധ്യക്ഷ
സർക്കാർ നടപടികളിലുണ്ടാകുന്ന കാലതാമസമാണ് പണികൾ തുടങ്ങാൻ വൈകുന്നത്. നൽകിയിരി ക്കുന്ന ഡിപിആറിനു വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. താത്കാലിക സംവിധാനങ്ങളൊരുക്കാൻ കൂടുതൽ പണം ചെലവഴിക്കാൻ അനുമതിയില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. താത്കാലികമായി ബസ് കാത്തിരിപ്പുകേന്ദ്രം, ശുചിമുറി എന്നിവ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാൻഡിലെ ചെളി ഒഴിവാക്കുന്നതിനു നടപടിയെടുക്കുമെന്നും നഗരസഭാധ്യക്ഷ സുഹ്റ അബദുൾ ഖാദർ പറഞ്ഞു.